"കുട്ടി" വേലക്കാരി ലേക്കൊരെത്തി നോട്ടം


കോണ്‍വെന്റിലെ പൊറുതി മടുത്തിട്ടാണ് പേയിംഗ് ഗസ്റ്റ്‌ ആയി ഞാന്‍ ആ വീട്ടിലേക് താമസം തുടങ്ങിയത്. ആദ്യ ദിവസങ്ങളില്‍ തന്നെ ആരോഗ്യ പ്രശ്നങ്ങളും മറ്റും വിസ്തരിച്ചു പറയുന്നതിനിടയില്‍ 'മല്ലികയും' വീട്ടു കാരിക്കൊരു  സംസാര വിഷയമായി.തമിഴ് നാട്ടിലെ ഏതോ ഉള്‍നാടന്‍ ഗ്രാമ പ്രദേശത്ത് ഊരുള്ള മല്ലിക പോങ്കലാഘോഷിക്കാന്‍ വാര്‍ഷികാവധിക്ക് നാട്ടില്‍ പോയതാണത്രെ. പിന്നെയുള്ള ദിവസങ്ങളിലും ഞങ്ങളുടെ വര്‍ത്തമാനത്തില്‍ അവള്‍ കടന്നു വന്നു. അന്നേരമെല്ലാം, ധാവണി ചുറ്റി , കൈ നിറയെ കുപ്പിവളയിട്ടു , ഇരുനിറത്തില്‍ അഴകാര്‍ന്ന മുഖത്ത് ഒരു വലിയ പൊട്ടു തൊട്ടു , വലിയ മൂക്കുത്തി അണിഞ്ഞു, എണ്ണ  മെഴുകുള്ള മുടിയില്‍ മുല്ല പൂ ചൂടിയ ഒരു തനി നാടന്‍ തമിള്‍ പെണ്‍ കോടിയായി എന്‍റെ മനസ്സിലും അവള്‍ ഓടി വന്നു.

ഒരുച്ചയ്ക്ക് പതിവുപോലെ ഊണ് കഴിക്കാന്‍  വീട്ടില്‍ വന്ന എന്നെ വരവേറ്റത് വലിയ പാവാടയില്‍ മുങ്ങിപോയ ഒരു കുഞ്ഞു ശരീരവും തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു 8 വയസ്സുകാരിയുടെ അങ്കലാപ്പോടെയുള്ള നോട്ടമായിരുന്നു. എന്നെ തിരിച്ചറിഞ്ഞില്ല എന്ന് ആ നോട്ടത്തില്‍ നിന്നും വ്യക്തം. എനിക്ക് തിരിച്ചും. പിന്നീടു വീട്ടുകാരി പരിചയപ്പെടുത്തി. "മല്ലിക"!!!!   എന്‍റെ റബ്ബേ .. ഈ കുഞ്ഞു കുട്ടിയോ വീട്ടു വേലക്ക് വന്ന മല്ലിക ...? എന്‍റെ മനസ്സിലെ മല്ലികയുടെ ചിത്രം മാറ്റി വരയ്ക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല, എനിക്കതങ്ങ് ദഹിച്ചില്ല.   അന്ന് മുഴുവന്‍ മനസ്സ് വല്ലാതെ വിങ്ങി കൊണ്ടിരുന്നു. ചിന്തകള്‍ മാറി മാറി പല നിറങ്ങളിലും വന്നു കൊണ്ടിരുന്നു .

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ മല്ലിക എന്‍റെ കാഴ്ചകളിലും ചുറ്റുപാടുകളിലും ഉറക്കത്തിലും ചിന്തകളിലും ഒരുത്തരം കിട്ടാത്ത ചോദ്യം പോലെ നിറഞ്ഞു നിന്നു.എന്‍റെ രാവിലെകളില്‍ 'അക്ക ' എന്ന വിളിയോടെ ഒരു ഗ്ലാസ്‌ കാപ്പിയുമായി അവളോടിയെത്തി. പുതു പ്രതീക്ഷകളില്ലാതെ അവള്‍ വീടും പുറവും വൃത്തിയാകി . മലയാളം മനസ്സിലാകും എന്ന ബലത്തില്‍ അവളെ പലചരക്ക് സാധനങ്ങള്‍ വാങ്ങനയച്ചു. കറി ക്കരിഞ്ഞും വിഴുപ്പലക്കിയും അവളുടെ ദിനങ്ങള്‍ അവള്‍ മുഴുവനാക്കി. ചില  രാത്രികളില്‍ ഓലപ്പായയില്‍ അവളുടെ തേങ്ങലുകള്‍ ഉയരുമായിരുന്നു . പിന്നെ പിന്നെ ആ ഒറ്റപ്പെടലുമായും  അവള്‍ പൊരുത്തപ്പെട്ടു കാണണം. തുറന്നു പറയാന്‍ അവള്‍ക്കറിയുന്ന ഭാഷ മറ്റുള്ളവര്‍ക്കും മറ്റുള്ളവരുടെ ഭാഷ അവള്‍ക്കു മനസ്സിലായില്ല . വെറും മൗനം മാത്രം. അവളുടെ മൗനം ആര്‍ക്കു മനസ്സിലാവാന്‍?

രാവിലെ ഗേറ്റിനു മുന്നിലെ വഴിയിലൂടെ സ്കൂള്‍ കുട്ടികള്‍ ബാഗും തൂക്കി കൂട്ടമായി സ്കൂളില്‍ പോകുന്നത് അവര്‍ എന്നും നോക്കി നില്‍ക്കും. കുട്ടികളുമായി കൂട്ട് കൂടാനുള്ള ഉത്സാഹമാണോ , പഠിക്കാനുള്ള ആഗ്രഹമാണോ എന്നറിയാന്‍ ഞാനൊരിക്കല്‍ അറിയാവുന്ന തമിഴില്‍ പേശി നോക്കി , " പഠിക്കണമോ..?" തമിഴിലെ അക്ഷരമാല തെരിയും  എന്ന് കണ്ണുകള്‍ തിളക്കി അവളുടെ മറുപടി. പിന്നെ രാത്രികളില്‍ എന്‍റെ കൂടെ കൂട്ടി മലയാളത്തിലെ കുറച്ചു അക്ഷരങ്ങളും മറ്റും പഠിപ്പിക്കാന്‍ ഒരു ശ്രമം നടത്തി.. കൂട്ടത്തില്‍ ചില ഊര് വിശേഷങ്ങളും ചോദിച്ചറിയാന്‍ ശ്രമിച്ചു .

ചെണ്ടു മല്ലിയും ജമന്തിയും പൂക്കുന്ന തമിള്‍ ഗ്രാമത്തില്‍ നിന്നും അച്ഛനും അമ്മയും തന്നെയാണ് ഒരു ഇടയാളിന്റെ സഹായത്തോടെ ത്രിശുവപ്പെരൂലേക്ക് കയറ്റി വിട്ടത്. മൂത്ത ഒരു ചേട്ടനും ഉണ്ട്, ആ കുട്ടി ഏതോ  ഹോട്ടലില്‍ ജോലിക്ക് നില്‍ക്കുന്നു.അവരുടെ ഗ്രാമത്തില്‍ നിന്നും ഒരുപാടു കുട്ടികള്‍ ഇങ്ങനെ ഇടയളന്മാരുടെ  സഹായത്തോടെ കേരളത്തില്‍ ജോലിക്ക് വരുന്നുണ്ടത്രേ..പൂകൃഷിയെക്കാള്‍ ലാഭമിതായത് കൊണ്ടോ , പട്ടിണി കൊണ്ടോ, എന്താണാവോ വീട്ടുകാരെ ഇതിനു പ്രേരിപ്പിക്കുന്നത്.

മല്ലികക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യം അരികിലേക്ക് മാറ്റിവെച്ചു ആയിരക്കണക്കിന് വരുന്ന ഇത്തരം കുട്ടികളിലെക്കൊരു എത്തി നോട്ടം നടത്താം . നമ്മുടെ ഓരോരുത്തരുടെയും സാധാരണ ജീവിതത്തില്‍ പല വഴികളില്‍ വെച്ച് ഇത്തരം കുട്ടികളെ നമ്മള്‍ ധാരാളമായി കാണാറുണ്ട്. ഒരുപക്ഷെ മല്ലികയെ പ്പോലെ ഇത്ര അടുത്തറിയാന്‍ കഴിയില്ലെങ്കിലും. ഹോട്ടലുകളില്‍ വെച്ച് , കടകളില്‍ വെച്ച് , മറ്റനേകം സ്ഥലങ്ങളില്‍ വെച്ച് വൃത്തിയില്ലാത്ത രൂപത്തിലും നിസ്സഹായ ഭാവത്തിലും ഇവര്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടരുണ്ട് . എന്നാല്‍ ഇതിലെല്ലാം അപ്പുറം നമ്മുടെ കണ്ണെത്താ ദൂരത്ത്‌  വേറെയും. ഊര് വിട്ടു, ഉടയവരെ വിട്ടു വെളിച്ചമെന്ന് കരുതി പലപ്പോഴും ഇരുട്ടിലേക്ക് ഇറങ്ങി വരേണ്ടിവന്ന എത്രയോ കുട്ടികള്‍. .  ഇവര്‍ക്ക് നഷ്ട്ടപെടുന്നത് വിലപ്പെട്ട എന്തൊക്കെയോ ആണ്. മറ്റെല്ലാ കുട്ടികളെയും പോലെ വളരാനും പഠിക്കാനും പങ്കെടുക്കാനും ഉള്ള അവകാശങ്ങള്‍ നിയമങ്ങളില്‍ ഇവര്‍ക്കും ഉള്ളതാണ്. എന്നാല്‍ നല്ല ഭക്ഷണം കഴിക്കാനും, നല്ലതുടുക്കാനും , സുരക്ഷിതത്തോടെ ഉറങ്ങാനും എന്തിലേറെ മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാന്‍ വരെ ഇവരുടെ അവസ്ഥ ഇവരെ അനുവധികുന്നില്ല  മിക്കപ്പോഴും. ഇവരുടെ ജന്മവും ജീവിതവും പൊതു സമൂഹത്തിന്‍റെ കണ്ണില്‍ വളരെ വിലകുറഞ്ഞതാവുന്നു. അതുകൊണ്ടാണല്ലോ ഞാനടക്കമുള്ളവര്‍ ഇവരെ കാണുമ്പോള്‍ മുഖം തിരിച്ചു കളയുന്നത്, ഒരു രൂപ നാണയം കൊണ്ട്  അവരെ നമ്മുടെ കാഴ്ച്ചയില്‍ നിന്നും മനസ്സില്‍ നിനും അകറ്റി നിര്‍ത്തുന്നത്.വിദ്യാഭ്യാസവും സംസ്കാരവും വേണ്ടുവോളം ഉണ്ടായിട്ടും ചിലരെങ്കിലും തുച്ഛമായ കാശിനു ഇവരെ ജോലിക്ക് നിര്‍ത്തുന്നത് ..

കണക്കു ചികഞ്ഞാല്‍ വലിയൊരു കണക്കു തന്നെ ബാലവേല ചെയ്യുന്നവരെ കുറിച്ച് ലഭ്യമാവും . ഏറ്റവും കൂടുതല്‍ ബാലവേലകരുള്ള രാജ്യമാത്രേ ഇന്ത്യ. 5 നും 14 നും ഇടയില്‍ പ്രായമുള്ള 12.26 മില്ല്യന്‍ കുട്ടികളാണ് ഇന്ത്യയില്‍ ബാല വേല ചെയ്യുന്നതെന്ന് 2001 ലെ സെന്‍സസ് പറയുന്നു. ഈ കണക്കു വളരെ കൃത്യമാണെന്ന് പറയുകയും വയ്യ . നാഷണല്‍ സാമ്പിള്‍ സര്‍വേ യുടെ 2004/2005 കണക്കു പ്രകാരം 8.9 മില്ല്യന്‍ കുട്ടികള്‍ ബാലവേല ചെയ്യുന്നു. മറ്റു ചില കണക്കുകള്‍ പറയുന്നത് ഓരോ പത്തു ജോലിക്കരിലും ഒരു കുട്ടിയുണ്ടാത്രേ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഈ കാര്യത്തില്‍ മെച്ചപ്പെട്ടതാണ് . എന്നാല്‍ കേരളത്തിന്‍റെ വിദ്യഭ്യാസ സാംസകാരിക സാമൂഹിക ചുറ്റുപാട്  കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളെ തട്ടിച്ചു നോക്കിയാല്‍ മെച്ചപ്പെട്ടതെന്നു പറയാനും വയ്യ. 2001 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 26156 ബാല വേലകരുണ്ട് എന്നാണ് കണക്ക് . മിക്ക കുട്ടികളും വരുന്നത് ഉള്‍നാടന്‍ മേഖലകളിലെ സാമ്പത്തികമായി മോശം നില്‍കുന്ന കുടുംബങ്ങളില്‍ നിന്നാണ് . വിദ്യഭ്യാസ മില്ലാത്ത മാതാപിതാക്കളും പട്ടിണിയും , ഗ്രാമങ്ങളിലെ വരുമാനങ്ങളില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പണവും എല്ലാം ഇവരെ ഈ വഴി യിലെത്തിക്കാനുള്ള കാരണങ്ങളാവുന്നു  . ഒട്ടുമിക്കപ്പോഴും ഈ യാത്ര സംസ്ഥാ തിര്‍ത്തികളും  ഭേദിചായിരിക്കും.


ഇത്തരം കുട്ടികളില്‍ മല്ലികമാരെയും മുരുകന്മാരെയും കാണാം . എന്നാല്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്‌.. .
കൃഷിയിലും അനുബന്ധന മേഖലകള്‍ പോലെ നിര്‍മാണ മേഖലകളിലും ഹോട്ടലുകളിലും വീടുകളിലും മറ്റിടങ്ങളിലുമാണ് ഇത്തരം കുട്ടികളെ ഉപയോഗപ്പെടുത്തുന്നത്. പെണ്‍കുട്ടികളധികവും വീട്ടു വേലകളില്‍  തന്നെ .
രാപ്പകലില്ലാതെ പണിയെടുപ്പിച്ച് , മൂന്ന് നേരം ഭക്ഷണം പോലും കൊടുക്കാതെ ,  കുറഞ്ഞ പണികൂലിയില്‍  അവരെകൊണ്ട് ലാഭാമുണ്ടാക്കുമ്പോഴും തിരിച്ചു ചോദിക്കാനോ , സംഘടന ഉണ്ടാക്കാനോ , ഈ കുട്ടികള്‍ക്കവില്ലല്ലോ. ഒരു തരം ചൂഷണം . ശാരീരിക, മാനസിക പീഡനം എന്ന് വേണെമെങ്കിലും പറയാം. ലൈംഗിക ചൂഷണവും വ്യാപകം തന്നെ. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍
പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥകള്‍ പറയുമ്പോഴും ചില  വീട്ടുകാര്‍   ലാഭം മുന്നില്‍ കണ്ടും കുട്ടികളെ വേലയ്ക്കു വിടാറുണ്ട്. എല്ലാറ്റിനും ഉപരി പണമാണല്ലോ ലോകത്തെ നയിക്കുന്നത് ..!!

ഇതൊക്കെ പറയുമ്പോഴും ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടാവും  പട്ടിണി കിടക്കുന്നതിനേക്കാള്‍ ഭേദമല്ലേ പണി എടുക്കുന്നത് ? വെറുതെ പണം നല്‍കുന്നതിനേക്കാള്‍ നല്ലതല്ലേ വേല കൊടുക്കുന്നത്. അവരുടെ കുടുംബം പട്ടിണിയില്‍ നിന്നും കര കയറുമെങ്കില്‍ പിന്നെ അതിലെന്താണോരു തെറ്റു? ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണ്.ചോദിക്കാന്‍ വളരെ എളുപ്പവുമാണ് .  ചില ചോദ്യങ്ങളില്‍ ന്യായവും ഉണ്ട്. ഓരോ സെന്‍സസ് വരുമ്പോഴും ബാലവേല കണക്കു പറയുകയും , പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നിയമങ്ങള്‍ നിര്‍മിക്കുകയും  ചെയ്യുന്നതല്ലാതെ കൂടിയ ജനസംഖ്യ ഉള്ള, പട്ടിണി വ്യാപകമായ, വളര്‍ന്നു കൊണ്ടിരിക്കുന്നു എന്ന് പറയപ്പെടുന്ന നമുടെ രാജ്യത്തു ബാല വേല മുഴുവനായി നിരമാര്‍ജനം ചെയ്തു ഈ കുട്ടികളെ മുഴുവന്‍ നല്ല രീതിയില്‍ അടുത്ത കാലത്തൊന്നും പുനരധിവസിപ്പിക്കപ്പെടുമെന്ന വിശ്വാസമൊന്നും എനിക്കുമില്ല. പക്ഷെ നിയമങ്ങളെയും നിയമപാലകരെയും അധികൃതരെയും മാത്രം പഴിചാരി മിണ്ടാതിരുന്നു, കണ്ടില്ല,  കേട്ടില്ല എന്ന്  വെക്കാനും കുറച്ചു ബുദ്ധിമുട്ടുണ്ട്. കാരണം നമുക്കും ചെയ്യാനാവും ചില ചെറിയ നന്മകള്‍. ഒരു കുട്ടിയെയെങ്കിലും രക്ഷിക്കാന്‍., അവര്‍ക്ക് വേണ്ടത് കുറച്ചെങ്കിലും കൊടുക്കാന്‍ നമ്മളില്‍ ചിലര്‍ക്കെങ്കിലും കഴിയും. ഒരാള്‍ അയാളുടെ കടയില്‍ ഒരു കുട്ടിയെ രക്ഷിക്കാന്‍ എന്ന ഉദ്ദേശത്തില്‍ ജോലിക്ക് വെക്കുന്നുവെങ്കില്‍ ആ നല്ല മനസ്സോടു കൂടെ ആ കുട്ടിക്ക് അവനവകാശപ്പെട്ട  പ്രാഥമിക വിദ്യാഭ്യാസം നല്കാനും അയാള്‍ക്കവില്ലേ ... നല്ല ഭക്ഷണവും വസ്ത്രവും ഇത്തിരി സ്നേഹവും നല്‍ക്കാന്‍ അയാള്‍ക്കവില്ലേ... മോശമായ അവസ്ഥയില്‍ നമ്മുടെ കാഴ്ച്ചവട്ടത്തിലെവിടെയെങ്കിലും  വെച്ച് ഇത്തരം   കുട്ടികളെ  കണ്ടാല്‍ അത് childline പോലുള്ള സംഘടനകളെ ഏതെങ്കിലും പബ്ലിക്‌ ബൂത്തില്‍ ചെന്ന് ഒരു ഫ്രീ കാള്‍  ചെയ്യാന്‍ നമ്മുക്ക് കുറച്ചു മിനിട്ടുകളെ ചിലവാക്കൂ..അതും ചെയ്യാന്‍ നമുക്ക് ബുദ്ധിമുട്ടാവും, കാരണം, ഒന്ന്,ഇതൊന്നും  നമ്മെ സംബധിക്കുന്ന കാര്യമല്ല എന്നാ ചിന്ത , രണ്ടു; വെറുതെ എന്തിനു  വയ്യാവേലി തലയില്‍ കയറ്റി വെക്കുന്നു എന്ന സ്വാര്‍ത്ഥ ചിന്ത . ഇനിയും ഉണ്ടാവാം കാരണങ്ങള്‍. പക്ഷെ അപ്പോഴൊന്നും ഈ കുട്ടികളുടെ സ്ഥാനത്ത് നമ്മുടെ കുട്ടികളെ നമ്മള്‍ സങ്കല്‍പ്പിക്കുന്നില്ല . വീട്ടു വേലയ്ക്കു  മല്ലികമാരെ വെക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം . എന്നാല്‍ അവരെ സഹായിക്കാന്‍ എന്ന പേരില്‍  കുട്ടികളെ വെക്കുമ്പോള്‍  അവര്‍ക്ക് ചില മാനുഷിക പരിഗണനകളും കൊടുക്കാം. നല്ല വേഷം, നല്ല വസ്ത്രം, നല്ല സംരക്ഷണം , പ്രാഥമിക വിദ്യഭ്യാസം, ഇത്തിരി സ്നേഹം, സുരക്ഷിതത്വം . . ഇത്രെയൊക്കെ ചെറിയ നന്മകള്‍ മനസ്സില്‍ ഉള്ളവര്‍ക്ക് ചെയ്യാനാവും. ചപ്പു ചവറില്‍ നിന്നാവും പിന്നീടൊരു മാണിക്യ കല്ല്‌ ലഭിക്കുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളിലും നമ്മളില്‍ പലരും നോക്കുന്നത് ലാഭം തന്നെയാണ്. പണിക്കു വെച്ചിരിക്കുന്നത് പഠിപ്പികനാണോ എന്ന ചിന്ത. സത്യത്തില്‍ ഇത്തരം  ചിന്ത, പണക്കാര്‍ പാവങ്ങള്‍ തമ്മിലുള്ള അകലം, ഒക്കെയാണ് ബാലവേല ഇന്നും വ്യപകമാവാന്‍ കാരണം എന്ന് പലയിടത്തും  വായിച്ചിട്ടുണ്ട്. നിയമങ്ങള്‍ കൊണ്ടുവരാം, അത് നടപ്പില്‍ വരുത്തേണ്ടത് നിയമപാലകരുടെ മാത്രം ഉത്തരവാദിതമാണോ ? ബാല വേല നിര്‍മാര്‍ജനം അധികൃതരുടെ മാത്രം കടമയാണോ ? രാജ്യത്തിന്‍റെ ആവശ്യമെങ്കില്‍ നമ്മിലോരുതരും അതില്‍ പങ്കളികളാവേണ്ടാതല്ലേ .. ഇത് ഈ ശിശു ദിനത്തിലെ എന്‍റെ ചിന്ത ..


വാല്‍ കഷ്ണം: പാക്‌ അതിര്‍ത്തിയില്‍ മലാല യൂസുഫ്സേയ് എന്ന പെണ്‍കുട്ടി അറിവ് നേടാന്‍  ആര്‍ജവം കാണിച്ചു താലിബാന്‍ വെടിയുണ്ടകള്‍ ഏറ്റു വാങ്ങിയപ്പോള്‍ നമ്മുടെ കൊച്ചു കേരളത്തിലിരുന്നു ആളുകള്‍ വാചാലരായി, പ്രാര്‍ത്ഥന നിരതരായി . അതേ കേരളത്തില്‍ നമ്മുക്ക് ചുറ്റിലും അറിവ് നേടാനുള്ള ആര്‍ജവത്തെ എഴുതിയോ പറഞ്ഞോ അറിയിക്കാന്‍ പോലും ആവാതെ മല്ലികമാര്‍ നിഷ്ബ്ദരാക്കപ്പെടുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ കേരളീയര്‍ക്ക് / ഇന്ത്യക്കാര്‍ക്ക് നേരമില്ല !! അതെങ്ങെനെ , നമ്മുടെ specialization അന്താരാഷ്ട്ര കാര്യങ്ങളിലല്ലേ ..!!!!



മല്ലികയുടെ യഥാര്‍ത്ഥ പേര് മറ്റൊന്നാണ് . അത് വെളുപ്പെടുതുന്നതിലെ ബുദ്ധിമുട്ട് കൊണ്ട് പേര് മാറ്റിയിരിക്കുന്നു .


Comments

  1. "പാക്‌ അതിര്‍ത്തിയില്‍ മലാല യൂസുഫ്സേയ് എന്ന പെണ്‍കുട്ടി അറിവ് നടന്‍ ആര്‍ജവം കാണിച്ചു താലിബാന്‍ വെടിയുണ്ടകള്‍ ഏറ്റു വാങ്ങിയപ്പോള്‍ നമ്മുടെ കൊച്ചു കേരളത്തിലിരുന്നു ആളുകള്‍ വാചാലരായി, പ്രാര്‍ത്ഥന നിരതരായി . അതേ കേരളത്തില്‍ നമ്മുക്ക് ചുറ്റിലും അറിവ് നേടാനുള്ള ആര്‍ജവത്തെ എഴുതിയോ പറഞ്ഞോ അറിയിക്കാന്‍ പോലും ആവാതെ മല്ലികമാര്‍ നിഷ്ബ്ദരാക്കപ്പെടുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ കേരളീയര്‍ക്ക് / ഇന്ത്യക്കാര്‍ക്ക് നേരമില്ല !! അതെങ്ങെനെ , നമ്മുടെ specialization അന്താരാഷ്ട്ര കാര്യങ്ങളിലല്ലേ ..!!!! "

    (സത്യം..അത് മാത്രമാണ് സത്യം....)
    ചില്ലറ അക്ഷരത്തെറ്റുകള്‍ , അത് കൂടി ശ്രദ്ധിക്കണേ...അവതരണവും ഭാഷയും നന്നായിട്ടുണ്ട്,,,ആശംസകള്‍....

    ReplyDelete
  2. നല്ല ലേഖനം ..

    ബാലവേലക്കെതിരെ ഘോരഘോരം പ്രസംഗം തട്ടി വിടുന്നവരുടെ വീടുകള്‍ തൂക്കാനും തുടക്കാനും ഇത് പോലെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പ്രായപൂര്‍ത്തിയാവത്തവര്‍ ആയിരിക്കും എന്നത് മറ്റൊരു തമാശ:)

    ReplyDelete
  3. thnak u haash, venu gopal, pradeep Nambissan and noushad..

    ReplyDelete

Post a Comment

Popular Posts