വസ്ത്രം രീതി,എന്‍റെ തെരഞ്ഞെടുപ്പു കൂടിയാണ്..



എന്‍റെ ഓര്‍മയില്‍ ഞാന്‍ മഫ്തയിട്ടു തുടങ്ങിയത് മദ്രസയില്‍ പോയി തുടങ്ങിയപ്പോഴാണ്. ഏകദേശം അഞ്ചാറു വയസ്സില്‍ അങ്ങനെ മുഖ മക്കന എന്‍റെ ജീവിതത്തിലേക്ക് കയറി വന്നു. അന്നാ കൊച്ചു മനസ്സില്‍ മഫ്തക്ക് ഒരു മത ചിഹ്നമെന്ന പ്രാധാന്യമൊന്നുമുണ്ടായിരുന്നില്ല. പകരം അതെന്‍റെ വസ്ത്രത്തിന്റെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഭാഗമായി മാറിയിരുന്നു. ആര്‍ക്കും അതില്‍ പരാതിയുമുണ്ടായിരുന്നില്ല. പിന്നെ തട്ടമിടാതെ  പുറത്തിറങ്ങിയ ഒരു സമയം എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മാറി മാറി വന്ന സ്കൂളുകളിലും പെണ്‍കുട്ടികള്‍ എനാല്‍ മുഖ മക്കന ധരിച്ചവര്‍ മാത്രമായിരുന്നത് കൊണ്ട് അതിലാത്ത ഒരു സ്റ്റൈലിനെ കുറിച്ചോ സ്വാതന്ത്ര്യത്തെ കുറിച്ചോ ഒരിക്കലും ആലോചിച്ചിരുന്നില്ല. അത് ഒരു വസ്ത്രം മാത്രമായിരുന്നു. അതിലപ്പുറമുള്ള പ്രാധാന്യമോ, അര്‍ത്ഥതലങ്ങളോ ആരും പറഞ്ഞു തന്നിരുന്നുമില്ല, ചര്‍ച്ചാവിഷയമായിരുന്നുമില്ല, എന്നെ അലട്ടിയിരുന്നുമില്ല. ആവലാതികളില്ലാതെ ചോദ്യം ചെയ്യപ്പെടലില്ലാതെ ഒരു തെരഞ്ഞെടുഞെടുപ്പുമില്ലാതെ മുഖ മക്കന എന്‍റെ ജീവിത്തിന്റെ ഭാഗമായി മാറി.
ആദ്യമായി മുഖ മക്കനയെക്കുറിച്ച് ചോദ്യം എന്‍റെ നേര്‍ക്കുയര്‍ന്നു വന്നത് സാമൂഹ്യപ്രവര്‍ത്തനം  പഠിക്കാന്‍ കേരളത്തിലെ ഒരു പ്രമുഖ കോളേജില്‍ ചെന്നപ്പോഴാണ്. എന്നെ പ്പോലെ തലമറച്ച, മുഴുക്കൈ വസ്ത്രമിട്ട ഒരു കന്യ സ്ത്രീയാണ് ആദ്യത്തെ സംശയാസ്പദമായ നോട്ടം അയച്ചത്. അടിമുടി നോക്കി ഈ കുട്ടിക്ക് സോഷ്യല്‍ വര്‍ക്കൊക്കെ പറ്റുമോ എന്ന ചോദ്യമെറിഞ്ഞു അവര് നടന്നു കളഞ്ഞപ്പോള്‍ എനിക്ക് വാശിയായിരുന്നു. എനിക്കും പറ്റുമെന്ന് തെളിയിക്കണമെന്ന വാശി. അന്നാ നോട്ടത്തിലെ ഉൾ അമ്പുകള്‍ എനിക്ക് മനസ്സിലായാതെ ഇല്ല. എന്‍റെ വസ്ത്രം എന്നെപലരീതിയില്‍ വ്യഖ്യനിക്കപ്പെടാന്‍ അവസരം കൊടുക്കുന്നുവെന്ന സത്യം എനിക്ക് അറിയില്ലായിരുന്നില്ല. പിന്നീടാണ് ഞാന്‍ പോലും ശ്രദ്ധിക്കാത്ത  അതിന്റെ അര്‍ത്ഥ തലങ്ങളെകുറിച്ച് എന്‍റെ അമുസ്ലിം സഹപാഠികള്‍ എന്നോട് ചോദിച്ചു തുടങ്ങിയത്. (ഇരുപതു പെണ്‍കുട്ടികളില്‍ ഞാനേക മുസ്ലിം ആയപ്പോൾ  അവരുടെ സംശയങ്ങള്‍ സ്വാഭാവികമാണ്). അന്ന് മുതലായിരിക്കണം മുഖ മക്കനയുടെ മത പരിവേഷത്തെ കുറിച്ച് ഞാനും ഇത്ര ബോധാവതിയാവാന്‍ തുടങ്ങിയത്.സത്യത്തില്‍ ആ ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു തുടങ്ങുകയും ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഒരു തട്ടതിനോ മുഖ മക്കനക്കോ ഒരു മത പരിവേഷം നല്‍കാതെ എന്‍റെ വസ്ത്രതിലുള്ള തെരഞ്ഞെടുപ്പു മാത്രമായി കാണാനാണ് അന്നും ഇന്നും ഞാന്‍ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത്

ഒരിക്കല്‍ സാരി ഉടുക്കേണ്ട അവസരം വന്നപ്പോള്‍ കൂട്ടുകാരികളുടെയെല്ലാം ജിജ്ഞാസ വീണ്ടും വര്‍ധിപ്പിച്ചു കൊണ്ട് മുഴു ക്കൈ ബ്ലൗസുള്ള സാരിയും (ഇന്നത്‌ ഫാഷനാണെങ്കില്‍ അന്നതൊരു കോലം കെട്ടലായിരുന്നു) മുകളിലൊരു മുഖ മക്കനയും ധരിച്ചു കൊണ്ട് ഞാന്‍ പ്രത്യക്ഷപ്പെട്ടു. സത്യത്തില്‍ വീണ്ടും അതെന്‍റെ തെരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യമായിരുന്നു. എന്‍റെ ശരീര ഭാഗങ്ങള്‍ കാണിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു ആ തെരഞ്ഞെടുപ്പു. ശരീര ഭാഗങ്ങള്‍ കാണിച്ചു  വസ്ത്രം ധരിക്കാനുള്ള തെരഞ്ഞെടുപ്പു ഒരു സ്വതന്ത്ര്യമാനെങ്കില്‍ എന്റെതും ഒരു സ്വാതന്ത്യ്രം ആണെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. അങ്ങനെയൊരു സാരിയുടുപ്പ് രീതി കണ്ടു പരിചയമില്ലാത്ത അവര്‍ക്കത്‌ സംശയങ്ങള്‍ തോന്നാനുള്ള മറ്റൊരു അവസരമായി. ആ ചോദ്യങ്ങളെയെല്ലാം ഞാന്‍ മാനിച്ചു.  പക്ഷെ ആ ചോദ്യങ്ങളൊന്നും മുഴു കൈ ഇട്ടു ശരീരഭാഗങ്ങള്‍ മറച്ചു സാരിയുടുക്കുന്ന ചില കന്യാസ്ത്രീകളുടെ നേരെ എന്ത് കൊണ്ട് ഉണ്ടാവുന്നില്ല എന്നതും ,എന്ത് കൊണ്ട് ഞാന്‍ മാത്രം അത്ഭുതമാവുന്നു എന്നതും എന്നെയേറെ അത്ഭുതപ്പെടുത്തുകയും അതിലേറെ അലോസരപ്പെടുത്തുകയും  ചെയ്തിരുന്നു. അതിനിടയിലാണ് ഫീല്‍ഡില്‍ നിന്നും ഈ വസ്ത്രധാരണ രീതിയെക്കുറിച് ഏതാണ്ടൊരു സമാനമായ ചോദ്യം ചോദിച്ച ഒരു അന്തേവാസിക്ക്‌ എന്‍റെ കൂട്ടികാരി വിവരണം നല്കുന്നത് ഞാന്‍ കേള്‍ക്കാനിടയായത്. അവളൊരു ‘ഓര്‍ത്തഡോക്‍സ്‌ മുസ്ലിം’ ആണെന്ന അവളുടെ വ്യാഖ്യാനം എന്തായാലും എന്നെയേറെ ചൊടിപ്പിച്ചു. വസ്ത്രം കൊണ്ടും മാത്രമൊരുവനെ മുദ്രകുത്ത രുതെന്ന  എന്‍റെ വാദം തള്ളിപ്പോവുകയും കൂടെ എനിക്ക് ഇഷ്ട്ടപ്പെട്ടത്‌ തെരഞ്ഞെടുക്കാനുള്ള എന്‍റെ സ്വാതന്ത്ര്യം കൂടി അവിടെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു . labelling നെ കുറിച്ച് അന്നാണ് ഞാന്‍ ബോധാവധിയാവാന്‍ തുടങ്ങിയത്.
പഠനം കഴിഞ്ഞു ആദ്യം ജോലികളില്‍ ഏര്‍പ്പെട്ടതൊക്കെയുംമുഖ മക്കന പരിചയമുള്ള അല്ലെങ്കില്‍ മുഖ മക്കന മാത്രം പരിചയമുള്ള സ്ഥലങ്ങളില്‍ ആയിരുന്നത് കൊണ്ട് വീണ്ടും  ചിന്തകളില്ലാതെ, ചോദ്യങ്ങളില്ലാതെ അലട്ടലുകളില്ലാതെ ഞാന്‍ മക്കനയിട്ടു സാമൂഹ്യ പ്രവര്‍ത്തനം ചെയ്തു തുടങ്ങി. മുഖ മക്കനയിട്ട ടീച്ചറുള്ള ഡോക്ട്ടറുള്ള, നഴ്സുള്ള, പത്ര പ്രവര്‍ത്തകരുള്ള, രാഷ്ട്രീയ കാരുള്ള മലബാറില്‍ മുഖ മക്കനയിട്ട സാമൂഹ്യ പ്രവര്‍ത്തക ഒരു സാധാരണ കാഴ്ചയായിരുന്നു.

ഉപരി പഠനത്തിനായി കേരളം വിട്ടപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് വശം കൂടുതല്‍ മനസ്സിലാവാന്‍ തുടങ്ങിയത്.തട്ടമിട്ട പെണ്‍കുട്ടിയില്‍ നിന്നും നൂര്‍ജഹാനിലെക്കും സ്വന്ത്രമായ ഒരു വ്യക്തിയിലെക്കും എന്നെ തന്നെ കൊണ്ടെത്തിക്കാന്‍ ഞാന്‍  എപ്പോഴും പാടുപെടുമായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ഒരു മുസ്ലിമാണെന്നും പിന്നെ അതോടനുബന്ധിച്ചുള്ള ഒരുപാട് മുന്‍ധാരണകളോടുമായിരുന്നു(അതില്‍ പലതും തെറ്റിദ്ധാരണകളും ആയിരുന്നു) പലപ്പോഴും ഞാന്‍  വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. മുഖ മക്കനയും എന്‍റെ വിശ്വാസവുമായി ബന്ധപ്പെട്ട പല കര്‍മങ്ങളും എന്‍റെ ചിന്തകളുമായും വിശ്വാസങ്ങളുമായും പിന്നെ മറ്റു പലതുമായും വ്യഖ്യനിക്കപ്പെടുമ്പോള്‍, ഞാന്‍ എന്ന  വ്യക്തിയും എന്‍റെ കഴിവുകളും എന്‍റെ നിലപാടുകളും എല്ലാം അതില്‍ മുങ്ങി പോവുന്ന അവസ്ഥയാണ് പലപ്പോഴും സംജാതമായത്. അത് തിരുത്താന്‍ ദിവസങ്ങളും പലപ്പോഴും മാസങ്ങളും എടുത്തു. പലപ്പോഴും എന്നോടടുക്കാന്‍ കൂടെ പഠിക്കുന്നവര്‍ പോലും ഒന്നലോചിച്ചിരുന്നു എന്ന് പിന്നീട് കൂട്ടുകാരായവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ വാ പൊളിച്ചു നിന്നു. ആദ്യം കണ്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായ നൂര്‍ജഹാനെയല്ല അടുത്തപ്പോൾ  കണ്ടത് എന്നവര്‍ പറഞ്ഞപ്പോള്‍ ആ ദൂരം എന്നെ ഭയപ്പെടുത്താന്‍ തുടങ്ങി. ഞാന്‍ ഉള്‍പ്പെട്ട മതത്തിനും  അതുമായി ബന്ധപ്പെട്ട പലത്തിനും ആളുകളുടെ മനസ്സില്‍ നരച്ച പ്രതിച്ഛായയാണ് ഉള്ളതെന്ന തിരിച്ചറിവായിരുന്നു അതെല്ലാം. ജോലികള്‍ക്കായുള്ള അഭിമുഖങ്ങള്‍ക്ക് കേരളം വിട്ടു സഞ്ചരിക്കുമ്പോഴാണ് ഈ മുദ്ര കുത്തപ്പെടലിന്റെ വലിയ കളികള്‍ ഞാന്‍ അനുഭവിച്ചു തുടങ്ങിയത്. എന്‍റെ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്കും, കഴിവുകള്‍ക്കും മുകളില്‍ എന്‍റെ വസ്ത്രധാരണവും മതവും വിലയിരുത്തപ്പെട്ടു.ചില ഇടങ്ങളില്‍ ഒറ്റ നോട്ടം കൊണ്ട് അവര്‍ എന്‍റെ വിധി നിശ്ചയിച്ചു .അതുമല്ലെങ്കില്‍ കഴിവ് പ്രകടനങ്ങളുടെ പല റൗണ്ടുകള്‍ കഴിഞ്ഞിട്ടും അവര്‍ക്കെന്റെ മത ചിഹ്നങ്ങളില്‍ സംശയം തീരാതെ  പിന്നീട് അറിയിക്കാമെന്ന പേരില്‍ പറഞ്ഞയച്ചു. അപ്പോഴാണ്‌ ഞാന്‍ ആലോചിച്ചു തുടങ്ങിയത്. മുഖ മക്കന പോലുള്ള മത ചിഹ്നങ്ങളുമായി പൊതു സമൂഹത്തിലെ ഉത്തരവാദിത്തമുള്ള പദവി കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ എന്തുകൊണ്ട് വിരളമാവുന്നു. തീരെ ഇല്ലെന്നല്ല പറയുന്നത്. എങ്കിലും ഒരു താരതമ്യ കണക്കുകള്‍ എടുക്കുന്നത് നന്നായിരിക്കും. സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ കുറവാണെന്ന് എനിക്ക് പറയാനാവും. കാര്യം പകുതി ശരിയും പകുതി തെറ്റുമാവും.  മുസ്ലിം സ്ത്രീകള്‍ ഇടപെടുന്ന നിര്‍വഹിക്കുന്ന ഒരുപാട് മേഖലകള്‍ ഉണ്ട്. എന്നാല്‍ ചില നിരീക്ഷണങ്ങള്‍ അവിടെയും നടത്താനാവും.
ഒന്ന്; ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളില്‍ ഇരിക്കുന്ന സ്ത്രീകളില്‍ ഒരു നല്ല വിഭാഗവും മുഖ മക്കന പോലുള്ള മത ചിഹ്നങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കാത്തവരാന്. (കാരണം എന്തുമാവട്ടെ). അതുകൊണ്ട് തന്നെ ഒറ്റ നോട്ടത്തില്‍ അവരെ വ്യഖ്യനിക്കപ്പെടാനും, മുദ്ര കുറ്റപ്പെടാനും അവസരം കുറവാണ്.
രണ്ടു; സമൂഹത്തില്‍ വിവിധ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന പല സ്ത്രീകളും വീട്ടിലും പുറത്തും, മുഖ മക്കനയും, പർദ്ദയും, ചിലപ്പോള്‍ മൂട് പടവും ധരിക്കുമെങ്കിലും തൊഴിലിടങ്ങളില്‍ ഇവയെല്ലാം ഒഴിവാക്കാന്‍ സന്നദ്ധരാണ്. ചിലര്‍ നിര്‍ബന്ധിതരുമാണ്. (മറ്റു കാരങ്ങളും ഉണ്ടാവാം)
മൂന്നു; ഒരു നല്ല ശതമാനം മുസ്ലിം സ്ത്രീകള്‍ ജോലി ചെയ്യുന്നത് മുസ്ലിം സമുദായതിലാണ്. അതുകൊണ്ട് തന്നെ മത ചിഹ്നങ്ങള്‍ ഒരു പ്രശനമല്ല , മറിച്ചു സ്വീകാര്യതയാണ്. ഞാനടക്കമുള്ള ഒരു നല്ല ശതമാനം മുസ്ലികള്‍ക്കും (സ്ത്രീയായാലും, പുരുഷനായാലും) മുസ്ലികള്‍ നടത്തുന്ന സ്ഥാപങ്ങളില്‍ പ്രവേശനം ലഭിക്കാന്‍ എളുപ്പമായിരുക്കും. 

യോഗ്യത ഒന്ന് മാത്രം, ‘ഖൌമാണ്’. അപ്പോള്‍ പിന്നെ മറ്റു മതസ്ഥരും അവരുടെ ഖൗമിനു മാത്രം  ജോലിയും, പ്രവേശനവും കൊടുക്കുന്നതില്‍ പറഞ്ഞിട്ട് കാര്യവുമില്ല.
നാല്: IT കമ്പനികള്‍ ഈ കാര്യത്തില്‍ കുറച്ചു കൂടി ധൈര്യമുള്ള സമീപനം സ്വീകരിക്കാരുള്ളത് കൊണ്ട് കുറച്ചധികം മക്കന ധാരിണികളെ നമുക്കവിടെ കാണാനാവും. ഇതില്‍ സ്ഥാപനങ്ങളുടെ നിലപാടും വളരെ പ്രധാനമാണ്.

ഇനി ഈ പറയുന്നതെല്ലാം എന്റെ തോന്നലുകൾ മാത്രമാണോ..അല്ല എന്നാണു ഈ അടുത്ത് വന്ന ഒരു ഉത്തരവു സൂചിപ്പിക്കുന്നത്. CBSE പരീക്ഷ ഹാളിൽ മുഖ മക്കനയോ , മറ്റേതെങ്കിലും മത ചിഹ്നങ്ങളോ, പാടില്ലെന്ന ഉത്തരവ്, എന്നെപ്പോലുള്ള ഒരുപാട് പെണ്‍കുട്ടികളെ സംബന്ധിച്ച് അന്താളിപ്പിനു വക നല്കുന്നത് തന്നെയാണ്...ഒരേ സമയം മതെതരമെന്ന രാജ്യത്ത് ജീവിക്കുകയും, അതേസമയം, ഇന്ത്യൻ ഭരണ ഘടന നല്കുന്ന, തനിക്കു ഇഷ്ടമുള്ള ആശയം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു. എത്രത്തോളം നമ്മുടെ രാജ്യം മതേതരമാണ്  എന്ന്  വീണ്ടും വീണ്ടും നാം ചിന്തിക്കേണ്ടിയിരുക്കുന്നു ..

വേഷങ്ങൾ പലതും അവനവന്റെ ഇഷ്ട്ടനുസരണം ധരിക്കാൻ ആളുകൾ ഇഷ്ട്ടപ്പെടുമ്പോൾ മുഖ മക്കന പോലുള്ള ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് വിശ്വസിക്കുന്ന വേഷ വിധനങ്ങൾക്ക്  മാത്രം ഇത്ര അവക്ഞ്ഞ നിറഞ്ഞ അല്ലെങ്കിൽ സംശയാസ്പദമായ നോട്ടങ്ങളും നിലപാടുകളും വളർന്നു  വരാൻ കാരണ മേന്തെന്നും,കാരണ ക്കാരെന്നും  തത്കാലം ചികയുന്നില്ല. മറിച്ചു  ഈ വേഷ വിധാനം സ്വന്തം ഇഷ്ട്ടപ്രകാരം തെരഞ്ഞെടുത്ത വ്യക്തി  എന്ന നില ചില സന്ദേഹങ്ങൾ പങ്കു വെക്കാതെ വയ്യ.

ഏതൊരാൾക്കും സ്വന്തം ആശയ പ്രകാരം ജീവിക്കാമെന്ന  ഭരണ ഘടന സ്വാതന്ത്യതിന്റെ വെളിച്ചത്തിലും, വ്യക്തി സ്വാതന്ത്യത്തെയും , ചിന്ത സ്വാതന്ത്ര്യത്തെയും , തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും കുറിച്ച് അങ്ങേയറ്റം വാചാലമാവുന്ന ഈ ഉത്തരാധുനിക കാലത്ത് ഒരാളുടെ ഇഷ്ട്ട പ്രകാരമാണെങ്കിൽ( ഒരു നിർബന്ധവും  ഇല്ലാതെ) മുഖ മക്കനയോ പര്ധയോ ധരിക്കുന്നതിനെ ഇത്ര തരം  കുറഞ്ഞു കാണുകയും, എന്നാൽ ജീന്സോ ടി ഷർട്ടൊ  ഇട്ടാൽ ഇത്ര മോഡേണ്‍ ആയി കാണുകയും ചെയ്യുന്ന നിലപാടിനെ  ന്യായീകരിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. ഒന്ന് പ്രാകൃതവും  മറ്റൊന്ന് ആധുനികവുമാവുന്നതെങ്ങനെ?

നിർബന്ധവും അടിച്ചേൽപ്പിക്കലും  എന്തിന്റെ പേരിലായാലും അത് ഫാസിസം തന്നെയല്ലേ..

(മാധ്യമം ഓണ്‍ ലൈനില്‍ പ്രസിദ്ധീകരിച്ചത്..)



Comments

Popular Posts